Thursday, 14 April 2016

ഒരു വിഷു ദിനത്തിന്‍റെ ഓര്‍മ്മയ്ക്ക്‌



അപ്പുറത്തെ വീടുകളില്‍ പടക്കം പൊട്ടുന്നതും കണ്ട് കൊതിയോടെ കാത്തിരുന്നിട്ടുണ്ട് ഞാനും അനിയത്തിയും.

അച്ഛന്‍ വാങ്ങിക്കൊണ്ട് വരാമെന്ന് പറഞ്ഞ് പോയ പടക്കങ്ങള്‍ക്കും പലഹാരങ്ങള്‍ക്കുമായി ...

ആ കാത്തിരിപ്പിനിടയില്‍ അനിയത്തി ഇടയ്ക്കിടയ്ക്ക് ചോദിച്ചുകൊണ്ടേയിരിക്കും

" അച്ഛനെന്താ ഇതുവരെ വരാത്തേ "

" ഇപ്പൊ വരുമെടാ, അവിടെ പടക്കക്കടയില്‍ നല്ല തിരക്കായിരിക്കും അതാ.

സമയം കടന്നുപോയ്ക്കൊണ്ടേയിരുന്നു.

അയല്‍പ്പക്കത്തെ വീടുകളെല്ലാം എല്ലാം കഴിഞ്ഞു വിളക്കുകള്‍ അണച്ചിരുന്നു.

സമയം പത്ത് കഴിഞ്ഞിട്ടും ഉടന്‍ വരാമെന്ന് പറഞ്ഞ് പോയ അച്ഛന്‍ മാത്രം വന്നില്ല .

ചോറ് കഴിക്കാന്‍ അമ്മ പലവട്ടം വിളിച്ചിട്ടും ഉമ്മറപ്പടിയില്‍ നിന്ന് ഞങ്ങള്‍ രണ്ടും അനങ്ങിയില്ല.

പടക്കം പൊട്ടിച്ച് അച്ഛനോടൊപ്പമേ കഴിക്കൂ എന്ന വാശിയിലാരുന്നു ഞങ്ങള്‍.

കാത്തിരുന്നു കാത്തിരുന്നു അനിയത്തി എപ്പോളോ ഉറങ്ങിപ്പോയി.

അമ്മ കണി ഒരുക്കുന്നതിന്റെം നാളത്തേക്കുള്ള വിഷുവിന്റെ വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു .

അപ്പോഴും വാതില്‍പ്പടിയില്‍ പടക്കങ്ങളും കൊണ്ടുവരുന്ന അച്ചനെക്കാത്ത് ഞാനിരുന്നു.

ഉറക്കച്ചടവിനിടയില്‍ എപ്പോഴോ ഒരു ഓട്ടോ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു ഞാന്‍ റോഡിലേയ്ക്ക് നോക്കി.

രണ്ട് പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് അച്ഛനെ താങ്ങിപ്പിടിച്ച് കൊണ്ട് വരുന്നത് കണ്ട് പേടിച്ച് ഞാന്‍ അമ്മയെ വിളിച്ചു.

" അമ്മാ ദാ അച്ഛന്‍ "

" ഏയ്‌ പേടിക്കാനൊന്നുമില്ല മോന്‍റെ അച്ഛന്‍ ഇന്ന് കഴിച്ചത് അല്‍പ്പം കൂടിപ്പോയി അത്രേയുള്ളൂ ..."

എന്ന് പറഞ്ഞ് അച്ഛനെ പൂമുഖത്താക്കി അച്ഛന്റെ കൂട്ടുകാര്‍ പോയി.

അച്ഛന് അന്നെന്തോ ഒരു പ്രത്യേക മണമായിരുന്നു.

അമ്മയും ഞാനും ചേര്‍ന്ന് എങ്ങനെയോ അച്ഛനെ അകത്തെ മുറിയില്‍ കൊണ്ട് കിടത്തി.

" അമ്മാ അച്ഛനെന്താ പറ്റിയേ ? ഞങ്ങള്‍ടെ പടക്കം ... "

" ഏയ്‌ അച്ഛനോന്നുമില്ലെടാ ,പിന്നെ പടക്കം നാ ... ളെ ... അമ്മ ... വാ...ങ്ങിത്തരാട്ടോ ... "

അമ്മ അതുപറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നു.

ആ രാത്രി ഞങ്ങളാരും ഉറങ്ങിയില്ല.

രാത്രി മുഴുവന്‍ അമ്മ എന്നേം അനിയത്തിയേയും കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു, കൂടെ ഞങ്ങളും.

അപ്പോഴും ദൂരെയെവിടെയോക്കെയോ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു...

2 comments:

  1. സ്ഥിരാനുഭവമായത്കൊണ്ട്‌ വായന സങ്കടപ്പെടുത്തി.

    ReplyDelete

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...