Friday, 5 August 2016

ജെസ്സി

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.

അതിലൊരു  മഴത്തുള്ളിയാണ് ജനല്‍ക്കമ്പികൾക്കിടയിലൂടെ വന്നെത്തി നിദ്രയില്‍ നിന്നുണര്‍ത്തിയത്.
ഉറക്കച്ചടവില്‍ പാതിതുറന്ന കണ്ണുകള്‍ പുറത്തേയ്ക്ക് പായിച്ചു.

ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേയ്ക്ക് അടുക്കുകയാണ്.
പതിയെ വാതിലിനരികിലേയ്ക്ക് നടന്നു, 
മിഴികൾ എന്നിലേയ്ക്കടുത്തുകൊണ്ടിരുന്ന നോർത്ത് സ്റ്റേഷനിലേയ്ക്കും.
മനസ്സിലേയ്ക്ക് പലതും ഓടിയെത്തുന്നു, ഇറങ്ങണ്ട സ്റ്റേഷന്‍ ഇതല്ല എന്നിട്ടും ഇവിടെയിറങ്ങാന്‍ ആരോ മനസ്സില്‍ മന്ത്രിക്കുന്നത് പോലെ.
ഈ സ്റ്റേഷനിലെ ഓരോന്നിനും പറയാനുണ്ടാവും വര്‍ഷങ്ങളുടെ കഥകളും പരിഭവങ്ങളും, 

പിന്നെ ചോദിക്കാനുണ്ടാകും  അവളെക്കുറിച്ചും,

ഇവിടം കടന്നു പോകുന്ന ഓരോ തീവണ്ടികളുടേയും ചൂളം വിളികള്‍ക്കിടയിലും അവളുണ്ട് അവളുടെ ഓര്‍മ്മകളുണ്ട്.

പാദങ്ങള്‍ വീണ്ടുമെന്നെ മുന്നോട്ട് നയിച്ചു ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ആ പഴഞ്ചന്‍ തടിബെഞ്ചിനരികിലെത്തിച്ചു.

ഇതിലാണ് ആദ്യമായി അവളെക്കാത്തിരുന്നത് , പിന്നീട്  എന്നും ഞങ്ങൾ ഒരുമിച്ചിരുന്നതും.
പ്രണയിക്കാന്‍ പലരും പാര്‍ക്കുകള്‍ തേടിപ്പോകുമ്പോള്‍ ഈ തടിബെഞ്ചിലെ പ്രണയത്തിന്റെ ലഹരി അറിയിച്ചത് അവളാണ്.

സൗഹൃദത്തിന്റെ വാതിലില്‍ നിന്ന് മാറി അവൾ എന്നോടാദ്യമായി പ്രണയം തുറന്ന് പറഞ്ഞതും ഇവിടെയിരുന്നാണ്.
അതൊക്കെയാവാം ഇവിടം നമ്മളേറെ ഇഷ്ട്ടപ്പെട്ടതും.

ബെഞ്ചിന്റെ ഒരരികത്തായി അന്നെപ്പോഴോ ഞങ്ങൾ കുറിച്ചിട്ട പേരുകള്‍ പകുതിയിലേറെയും മാഞ്ഞുപോയിരിക്കുന്നു,

ഓര്‍മ്മയുണ്ടോ എന്‍റെ പേര് നീയും നിന്‍റെ പേര് ഞാനുമാണിതില്‍ കൊത്തിയത്.

ആ പേരുകള്‍ക്ക് മുകളില്‍ കൈ കോര്‍ത്തുപിടിച്ചായിരുന്നു നമ്മളെന്നുമിരിക്കാറുണ്ടായിരുന്നത്.
ഇന്ന് ഞാനിരിക്കുന്നതും അങ്ങനെയാണ്, കൈ കോര്‍ത്തു നീയും ഒപ്പമുണ്ടെന്നു വെറുതെയെങ്കിലും വിചാരിച്ചുകൊണ്ട് .

കാലങ്ങള്‍ കൊഴിഞ്ഞ് പോകുന്നതിനോപ്പം നമ്മളെഴുതിയ അക്ഷരങ്ങള്‍ക്കും ഇവിടെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.
ഓര്‍മ്മകള്‍ക്ക് മീതെ പലതും നാം മറന്നുതുടങ്ങിയത് പോലെ ഇതിനും,

കൂട്ടത്തില്‍ വേഗത്തില്‍ അവ്യക്തമായിപ്പോകുന്നത് എന്‍റെ പേരെഴുതിയ അക്ഷരങ്ങല്‍ക്കാണ്.
നിന്‍റെ ഹൃദയത്തിൽ നിന്ന് ഇന്ന് എന്നുടെ ഓര്‍മ്മകള്‍ പതിയെ മായ്ക്കപ്പെടുന്നതുപോലെ .

കുറച്ചേറെ നിന്‍റെ ഓര്‍മ്മകള്‍ ഇന്നും എന്‍റെയുള്ളില്‍ നിലനില്‍ക്കുന്നതുകൊണ്ടാണോ എന്നറിയില്ല ജെസ്സി എന്ന രണ്ടക്ഷരം അധികം മായാതെ ഇതില്‍ ഇപ്പോളുമുള്ളത്.
പോകുന്നതിന് മുമ്പായി നിന്റെ പേരിന് അല്പം കൂടി തിളക്കം കൂട്ടിയിട്ടുണ്ട്, മനസ്സിലെ മായാന്‍ തുടങ്ങിയ ഓര്‍മ്മകള്‍ക്കും.

ബെഞ്ചിലിരുന്ന് ചുറ്റും നോക്കുമ്പോൾ ഒന്നൊഴിച്ചെല്ലാം പഴയതുപോലെ തന്നെയുണ്ടിവിടെ അത്...  അത്...  നീ മാത്രമാണ്.

മഴയുടെ ശക്തി വീണ്ടും കൂടിയിരിക്കുന്നു,
പതിയെ എഴുന്നേറ്റു നടന്നു മുന്നോട്ട് ട്രെയിൻ ലക്ഷ്യമാക്കി, ഇനിയുമൊരുനാൾ ഇവിടേയ്ക്ക് നിന്‍റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി വരുമെന്ന് ഉറപ്പിച്ച് .

വീണ്ടുമൊരിക്കൽക്കൂടി തിരികെ  നോക്കുമ്പോള്‍ കണ്ടു ഒരു RPF കാരന്‍ ആ ബെഞ്ചിലെ അക്ഷരങ്ങളിലേയ്ക്ക് നോക്കുന്നത് ഇടയ്ക്ക് എന്‍റെ മുഖത്തേയ്ക്കും.

ആ മഴയുള്ള രാത്രിയിലും നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു, അയാളത് മായ്ച്ചു കളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

ഇല്ല അതിനയാള്‍ക്ക് കഴിഞ്ഞില്ല ...

എന്‍റെ മുഖത്തേയ്ക്കും ആ അക്ഷരങ്ങളിലേയ്ക്കും ഒന്നുകൂടി നോക്കി അയാള്‍ നടന്നകന്നു .

അപ്പോള്‍ കണ്ണുകളില്‍ ഒരു കുഞ്ഞു ജലാശയം ഉടലെടുത്തതിനാലാവാം കുറച്ചുനേരം ചുറ്റുമുള്ളതെല്ലാം അവ്യക്തമായി തോന്നിയതും,
കാലുകള്‍ക്ക് ചലനശേഷി നഷ്ട്ടപ്പെട്ടതുപോലെ അതെന്നെ ഈ സ്റ്റേഷനില്‍ തന്നെ പിടിച്ചുനിര്‍ത്തിയിരിക്കുന്നു പോലെ.

എനിക്ക് പോകേണ്ടിയിരുന്ന ട്രെയിന്‍ മുന്നോട്ട് ചലിച്ചുതുടങ്ങിയിരുന്നു.
ട്രെയിനിലേയ്ക്ക് തിരികെ കയറണമെന്നുണ്ടായിരുന്നെങ്കിലും ചില ഓര്‍മ്മകളുടെ ചങ്ങല പിറകിലേയ്ക്ക് വലിച്ചു .....

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...