Sunday, 29 November 2015

സിഗ്നല്‍



സിഗ്നല് ശ്രദ്ധിക്കാതെ റോഡിന് കുറുകെ ചാടിയയാൾ മലയാളിയാണെന്നെനിക്ക് തോന്നിയിരുന്നു.

ചീറിപ്പാഞ്ഞ് വന്ന ആ ലാന്റ് ക്രൂയിസർ ബ്രേക്ക് ചവിട്ടുന്നതിന് മുമ്പ് തന്നെ അയാളെ തട്ടിത്തെറിപ്പിച്ചു.

മുമ്പിൽ വന്നു വീണയാൾ ഒന്നു പിടഞ്ഞു, എന്തോ പറയാനാഞ്ഞയാളുടെ തല പതിയെയുയർത്തുമ്പോൾ അവ്യക്തമായി ഞാൻ കേട്ടു.

"നാളെ ന്റെ ... മ ... മോ... മോളുടെ ..."

പിന്നെ സംസാരിച്ചത് വായിൽ നിന്ന് ചീറ്റിയ ചോരത്തുള്ളികളാണ്.

ശബ്ദം നിലച്ച ആ ശരീരം ആംബുലൻസിലേയ്ക്ക് കയറ്റുമ്പോളും കയ്യിൽ ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു UAE xchange ന്റെ ഒരു രസീത്  ...

ഒരു നിമിഷത്ത അശ്രദ്ധ ആ മനുഷ്യന്റ ജീവനോടൊപ്പം മറ്റനേകം പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പുകളുമാണ് തട്ടിത്തെറിപ്പിച്ചത്...

അപ്പോഴും ഇതെല്ലാം കണ്ട് സിഗ്നലിനപ്പുറത്തെ UAE xchange ലെ ലൈറ്റുകൾ മിന്നുന്നുണ്ടായിരുന്നു ...

Friday, 20 November 2015

ബിരിയാണി


അന്ന് വിശന്നു വലഞ്ഞു ഹോസ്റ്റല്‍ വരാന്തയില്‍ കുത്തിയിരിക്കുമ്പോളാണ് നന്‍പന്‍ വിനു ഓടിക്കിതച്ചെത്തിയത്.

" അളിയാ ഒരു ചിക്കന്‍ ബിരിയാണിയും ജ്യൂസും കഴിച്ചാലോ ?... "

"   കയ്യില് ആകെ മൂന്ന് രൂപേം ഉണ്ട് അപ്പോളാ അവന്‍റെ ഒരു ചിക്കന്‍ ബിരിയാണി ഒന്ന് പോയേടാ ... "

" മൂന്ന് രൂപയുണ്ടല്ലേ നന്നായി എസ്. ടി എടുക്കാന്‍ അത് മതി, നീ വേഗം ഒരു ബാഗും എടുത്തിറങ്ങിയെ "

" കാര്യം തെളിച്ച് പറേടാ നീ "

" അതൊക്കെയുണ്ട്‌ നിനക്ക് ബിരിയാണിയും ജ്യൂസും കിട്ടിയാ പോരെ നീ വാ "

അങ്ങനെ ഒരു ബിരിയാണിം ജ്യൂസും ഓഫര്‍ ചെയ്തു വിനു എന്നെ കൊണ്ടുപോയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കാണ്.

അവിടെ കിടക്കുന്ന ആർക്കോ ബ്ലഡ്‌ വേണമത്രേ . എല്ലാം കഴിയുമ്പോ ഞങ്ങള്‍ക്ക് രണ്ടു ബിരിയാണിയും ജ്യൂസും കിട്ടും.

സൂചിയും ബ്ലഡും പണ്ടേ പേടിയാണെങ്കിലും ആളിക്കത്തുന്ന വിശപ്പും ആവിപറക്കുന്ന ബിരിയാണിയും ഞങ്ങളുടെ പേടിയെ കുറച്ചുനേരത്തെയ്ക്ക് ഇല്ലാതാക്കിയിരുന്നു.
നേഴ്സിന്‍റെ കയ്യില്‍ ഇരുന്ന ആ വലിയ സൂചി കണ്ടു ഞങ്ങള്‍ ഒന്ന് ഞെട്ടിയെങ്കിലും കിട്ടാന്‍ പോകുന്ന ബിരിയാണിയും ജ്യൂസും സ്വപ്നം കണ്ടു പതിയെ സ്പോഞ്ച് ബാളും ഞെക്കി കണ്ണടച്ചു കിടന്നു ...

എല്ലാം കഴിഞ്ഞു പോകാന്‍ നേരം ഞങ്ങള്‍ കണ്ടു ICU വിനു മുന്നില്‍ കരഞ്ഞുതളര്‍ന്നിരിക്കുന്ന ഒരു അമ്മയെ,ഏട്ടനെ കാത്തിരിക്കുന്ന  ഒരനിയത്തിക്കുട്ടിയെ പിന്നെ എല്ലാം ഉള്ളിലൊതുക്കി ഭിത്തിയില്‍ ചാരി നില്‍ക്കുന്ന ഒരച്ഛനെ ...

ഞങ്ങളെ കണ്ട് പയ്യെ അടുത്തേയ്ക്ക് വന്ന് കയ്യില്‍ കുറച്ച് നോട്ടുകള്‍ വച്ച് തന്ന്
 " നന്ദിയുണ്ട് മക്കളെ, " എന്ന് പറയുമ്പോള്‍ ആ അച്ഛന്‍  അറിയാതെ വിതുമ്പുന്നുണ്ടായിരുന്നു.....

സ്നേഹത്തോടെ ആ അച്ഛന്റെ പോക്കറ്റില്‍ ആ  നോട്ടുകള്‍ തിരികെ നിക്ഷേപിച്ചു ഞങ്ങള്‍ തിരിഞ്ഞു നടക്കുമ്പോള്‍ കത്തുന്ന വിശപ്പും സ്വപ്നം കണ്ട ബിരിയാണിയുമൊക്കെ ഞങ്ങളില്‍ നിന്നു എവിടെയ്ക്കോ പൊയ്പ്പോയിരുന്നു ...

Monday, 9 November 2015

ആദ്യ സിഗരറ്റ് വലിയുടെ ഓര്‍മ്മയ്ക്ക്




കുട്ടിക്കാലം തൊട്ടേ സിഗരറ്റ് വലിക്കുന്ന അച്ഛനും അപ്പുറത്തെ മാമന്മാരുമെല്ലാം എനിക്ക് ഹീറോകളായിരുന്നു.

അച്ഛനെപ്പോലെ സിഗരറ്റ് ഒക്കെ വലിച്ച് മൂക്കിക്കൂടെം വായിക്കൂടെം പുകയോക്കെ വിട്ട് നടക്കുന്നത് ഞാനും സ്വപ്നം കണ്ടിരുന്നു.

ഒരിക്കല്‍ സിഗററ്റ് വലിച്ച് കൊണ്ടിരുന്ന   അച്ഛനോട് ഞാന്‍ ചോദിച്ചു  " അച്ഛാ എനിക്കൂടി തരുവോ ഒരു ഫീഡി "

സിഗരറ്റിന് പകരം
" ഓട്രാ ... "
എന്ന് പറഞ്ഞ് തലയ്ക് ഒരു കിഴുക്കായിരുന്നു അന്ന് കിട്ടിയത്.

അങ്ങനെ ഒരു ദിവസം അപ്പന്‍ വലിച്ചെറിഞ്ഞ മുറി സിഗരറ്റ് എടുത്തു ഞാന്‍ അപ്പന്‍റെ മകനാകാന്‍ ആഞ്ഞു വലിച്ചു.

ഒന്ന് വലിച്ചതെ ഓര്‍മ്മയുള്ളൂ ചുമച്ചു കുരച്ചു കണ്ണിക്കൂടെം വായിക്കൂടെം പിന്നെ എവിടുന്നൊക്കെ പുക വരാവോ അവിടുന്നൊക്കെ പുക വന്ന് സ്വര്‍ഗോം നരകോം കണ്ടുകൊണ്ട് സലിം കുമാറിനെപ്പോലെ ഞാന്‍ ഇങ്ങനെ പാടി ...

" ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ ഹൌ ഐ ..."

ഇതൊക്കെ കേട്ട് ഭദ്രകാളിയെപ്പോലെ രുദ്രരൂപിണിയായി ചീറിപ്പാഞ്ഞു വന്ന അമ്മ,

" മൊട്ടേന്നു വിരിഞ്ഞില്ല അതിനു മുമ്പേ സിഗരറ്റോ "

എന്ന് പറഞ്ഞു എന്നെ അന്തരീക്ഷത്തില്‍ നിര്‍ത്തി ചളുക്കോ പിളുക്കോ എന്ന് തലോടുമ്പോ ഓരോ തലോടലിനും കൂടെ ഞാന്‍ ,

"ഇനി ഫീഡി വലിക്കില്ല അമ്മേ  "

എന്ന് പറഞ്ഞു അലറിക്കരയുമ്പോ എനിക്ക് വയസ്സ് മൂന്ന്...

അന്ന് നിര്‍ത്തിയതാ ഈ എരണം കെട്ട സിഗരറ്റ് വലി...

ഹോ വെറുത്തുപോയി ...



NB :അന്ന് ഈ സംഭവങ്ങള്‍ ഒക്കെയറിഞ്ഞു വലിനിര്‍ത്തിയ വേറൊരാള് കൂടിയുണ്ട് അതുമറ്റാരുമല്ല നുമ്മ അപ്പന്‍ തന്നെ.

ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...