Friday, 9 December 2016

1991 ഒക്ടോബര്‍ 17



1991 ഒക്ടോബര്‍ 17

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ രാത്രിയിലാണ് ഞാന്‍ ഒറ്റയ്ക്കായത്.

അല്ല  എന്നെ തനിച്ചാക്കി അവര്‍ മൂന്ന് പേരും പോയത്.

അച്ഛന്‍ അമ്മ ചേച്ചി ...

ആ രാത്രി ഇന്നും മനസ്സിലുണ്ട്.

എന്നത്തേയും പോലെ അമ്മയേയും കെട്ടിപ്പിടിച്ചുറങ്ങിയിരുന്ന ഞാന്‍ തെരുതെരെ പടക്കം പൊട്ടുന്നതുപോലുള്ള ശബ്ദം കേട്ടാണുണര്‍ന്നത്‌.

പാതിയുറക്കത്തില്‍ മിഴിച്ചിരുന്ന ഞാനും ചേച്ചിയും ഇതിനിടയിലെപ്പൊഴോ കേട്ടു അമ്മയുടെ  നിലവിളിയും .

മുറിയിലേയ്ക്ക് ഓടിയെത്തിയ  അമ്മയുടെ വസ്ത്രങ്ങളിലും ദേഹത്തുമെല്ലാം രക്തം പുരണ്ടിരുന്നു.

കരയാനാഞ്ഞ എന്‍റെ വായ പൊത്തി മിണ്ടരുതെന്ന് ആംഗ്യം കാട്ടി കുഞ്ഞിത്തുണി കൊണ്ട് വായ മൂടിക്കെട്ടി അലമാരക്കുള്ളിലെന്നെ ഇരുത്തി ഉമ്മകള്‍ കൊണ്ട് മൂടുമ്പോള്‍ അമ്മ കരയുകയാരുന്നു.

" അമ്മേടെ നല്ല കുട്ടിയല്ലേ ഇവിടെ അനങ്ങാതിരിക്കണം "

പിന്നെയുമെന്തൊക്കെയോ അമ്മ പറഞ്ഞു ഒന്നും ഓര്‍മ്മയില്ല.

തുണികള്‍ കൊണ്ടെന്നെ മൂടി അലമാര അടയ്ക്കുന്നതിന് മുമ്പായി ഒരു മിന്നായം പോലെ കണ്ടു ചേച്ചിയേയും അമ്മയേയും അവസാനമായി .

മുമ്പ് കേട്ട ശബ്ദങ്ങള്‍ വീണ്ടും കേട്ടു കൂടെ പതിഞ്ഞ ഞരക്കങ്ങളും, മുറിക്കുള്ളില്‍ ആരുടെയൊക്കെയോ കാലടി ശബ്ദങ്ങളും.

ഓര്‍മ്മ വരുമ്പോള്‍ ഞാനേതോ ആശുപത്രിയിലായിരുന്നു.ചുറ്റും അച്ഛനെപ്പോലെ കാക്കി ധരിച്ച കുറച്ചു പോലീസുകാരും. അതിനിടയിലേയ്ക്ക് അച്ഛനുമമ്മയെയും തേടി കണ്ണുകള്‍ തിരഞ്ഞുവെങ്കിലും ആരെയും കണ്ടില്ല.

അച്ഛനോടൊപ്പം എപ്പോളും വീട്ടില്‍ വരാറുള്ള പോലീസ് മാമനോടൊപ്പമാണ് വീട്ടിലേയ്ക്ക് അവസാനമായി പോയത്. അവിടെ ഹാളിലെ തറയില്‍ എന്തൊക്കെയോ വരച്ചിട്ടിരിക്കുന്നത് എല്ലാം ഓര്‍മ്മയില്‍ ഇന്നുമുണ്ട്.

പിന്നീടുള്ള താമസം മുംബയിലെ ആ ഓര്‍ഫണണേജില്‍.

അവിടെവച്ചെപ്പോഴോ അറിഞ്ഞു ഇനിയൊരിക്കലും വരാനാവാത്ത ദൂരത്തേയ്ക്കാണ് അച്ഛനുമമ്മയും  ചേച്ചിയും പോയതെന്ന്.

ദത്തെടുക്കാന്‍ വന്നവരുടെ ഇടയില്‍ നിരത്തി നിര്‍ത്തിയ കുട്ടികളുടെ ഇടയില്‍ നിന്നെന്നെ തിരഞ്ഞെടുത്ത ആ അമ്മയാണ് ഇന്നെന്‍റെ അമ്മ .

അന്ന് മുതല്‍ പുതിയൊരു അച്ഛനുമമ്മയും എന്നെത്തേടി വന്നു .കുറച്ച് നാളുകള്‍ക്ക് ശേഷം ഞങ്ങളിലേയ്ക്ക് ഒരു കുഞ്ഞനിയത്തിയും .

മുംബൈയിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കാണാത്തതും കേള്‍ക്കാത്തതുമായ പലതും ഇവിടെ  ഈ പച്ച പുതച്ച മണ്ണില്‍ അറിഞ്ഞ് തുടങ്ങുകയായിരുന്നു.

നാളിത് വരെ എന്നോട് പറഞ്ഞിട്ടില്ല ആരും ഞാനൊരു ദത്തുപുത്രനാണെന്ന് പക്ഷെ എനിക്കറിയാമെല്ലാം .

ഒരു കുഞ്ഞനിയത്തി ഞങ്ങളുടെ ഇടയിലേയ്ക്ക് വന്നപ്പോള്‍ ആദ്യം ഭയമായിരുന്നു . അതിന് കാരണം വായിച്ച  കഥകളും കണ്ട ചിത്രങ്ങളുമായിരുന്നു .

പേടിച്ചത്പോലെ ഒന്നുമുണ്ടായില്ല എന്നോടുള്ള  ഇഷ്ട്ടം  കൂടിയിട്ടേയുള്ളൂ  ഈ  നിമിഷം വരെ.

എങ്കിലും  ഉറക്കം വരാത്ത ചില രാത്രികളില്‍ ചേച്ചിയും അമ്മയും അച്ഛനും വരാറുണ്ട്  എന്നെ കാണാന്‍ .അമ്മ മുടിയിഴകള്‍ തലോടി ഇരിക്കാറുണ്ടെന്നരികില്‍ , നിശബ്ദമായി  എന്നോടെന്തൊക്കെയോ സംസാരിക്കാറുണ്ട് .

ഇന്നും തെളിയിക്കപ്പെടാത്ത ഒട്ടനവധി കേസ് ഫയലുകള്‍ക്കിടയിലെവിടെയോ ചിതലരിപ്പിച്ച് കിടപ്പുണ്ടാകും ഒരിക്കല്‍ മുംബൈ നഗരത്തെ ഞെട്ടിച്ച പോലീസ് ഓഫീസറടേയും കുടുംബത്തിന്‍റെയും ... അല്ല എന്‍റെ  അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും കൊലപാതകത്തിന്‍റെ ചുരുളുകള്‍ തേടി പാതിവഴിയിലെവിടെയോ ഉപേക്ഷിച്ച ആ ഫയലും ...


ഹെൽമെറ്റ്

" ഓ ഒന്നത്രടം വരെ പോവാനല്ലേ അതിനൊന്നും ഹെൽമറ്റ്  വേണ്ടന്നേ " നമ്മളിൽ മിക്കവരും എപ്പോളും കേൾക്കുന്ന ഒന്നാണിത്, ഇതൊക്കെ കേട്ടാൽ നമ്മ...