വൈഷ്ണവി ...
വേൾഡ് ട്രേഡ് സെൻറർ മെട്രോ സ്റ്റേഷന് വെളിയിൽ വച്ചാണ് ആദ്യമായും അവസാനമായും അവളെ കണ്ടത്.
കുഞ്ഞിപ്പൊട്ടും ചന്ദനക്കുറിയും ചുണ്ടിൽ പാൽപ്പുഞ്ചിരിയുമായി,
യൂണിയനിലേയ്ക്ക് പോകുന്ന മെട്രോയെക്കുറിച്ചറിയണം അതാണ് എന്നോട് അന്വേഷിച്ചത്.
തമിഴ് ചുവയുള്ള ഇംഗ്ലീഷിലാണവൾ സംസാരിച്ചത്, അതാണ് തമിഴാണോയെന്ന് ഞാൻ ചോദിച്ചതും.
" അല്ല പാലക്കാടാ , പേര് വൈഷ്ണവി ദുബായിലാദ്യായിട്ടാ ഞാൻ ഇന്നലെ വന്നേയുള്ളൂ, "
അകത്തേയ്ക്ക് നടന്ന് എസ്കലേറ്റർ ചൂണ്ടിക്കാട്ടി വഴി പറഞ്ഞു കൊടുത്ത് ഞാൻ തിരികെ നടന്നു.
വാതിൽക്കലെത്തി ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു, അതിൽ കയറാതെ ഓരോരുത്തരും കയറുന്നതും നോക്കിക്കൊണ്ട് പേടിച്ച് അവൾ അവിടെത്തന്നെ നിൽക്കുന്നത്.
ഒരു ചെറുപുഞ്ചിരിയോടെ ഞാൻ അരികിൽ ചെന്നു.
" ചിരിക്കണ്ടാ... ഞാനീ സാധനമൊക്കെ സിനിമേലേ കണ്ടിട്ടുള്ളൂ , നിക്ക് പേടിയാ ഇതിലിങ്ങനെ കയറാൻ "
അതിനുള്ള മറുപടിയെന്നോണം ഒന്നും മിണ്ടാതെ അവളുടെ കൈയിൽ പിടിച്ച് ഞാൻ എസ്കലേറ്ററിലേക്ക് കയറ്റി.
എന്തോ അപ്പോൾ അങ്ങനെ ചെയ്യാനാണ് മനസ്സിൽ തോന്നിയതും പ്രവർത്തിച്ചതും. മുകളിലെത്തുന്നവരെ കുഞ്ഞുകുട്ടിയെപ്പോലെ എന്റെ കൈയിൽ മുറുകെപ്പിടിച്ചു നിന്നു.
പ്ലാറ്റ്ഫോമിലേക്ക് നടക്കവേ ചോദിച്ച ചോദ്യത്തിന് ചോദിക്കാത്ത നൂറുത്തരങ്ങളുമവൾ തന്നു.
ചിറ്റൂരിലെ അമ്പലത്തിലെ പൂജാരിയായിരുന്ന അപ്പാവെക്കുറിച്ച്,
അപ്പാവുടെ മരണശേഷം ഒറ്റപ്പെട്ട അമ്മാവെക്കുറിച്ച്,
പഠിക്കാൻ മിടുക്കിയായ അനിയത്തിയെക്കുറിച്ച്.
തന്റെ സ്വപ്നങ്ങൾക്ക് ചിറക് വീശാൻ ജോലി തേടി ദുബായിലെത്തിയതിനെക്കുറിച്ച്,
പിന്നേയുമെന്തൊക്കെയോ ...
" ഇതിപ്പോ എവിടാ ഈ ടിക്കറ്റെടുക്കണേ "
അതിനുത്തരമായി പോക്കറ്റിലിരുന്ന മെട്രോ കാർഡെടുത്ത് അവളുടെ കൈയിൽ കൊടുത്ത് ഞാൻ തിരികെ നടന്നു.
പിന്നിൽ നിന്നവളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി .
" ഈ കാർഡ് ഇത് ഞാനെങ്ങനാ തിരികെത്തരണേ "
" ഇനിയെന്നെങ്കിലും ഈ മെട്രോയിൽ വച്ച് നമ്മൾ കാണുകയാണെങ്കിൽ അന്ന് തന്നാൽ മതി "
വീണ്ടും പിന്നിൽ നിന്ന് ശബ്ദം കേട്ടു,
" പേര് ... "
തിരിഞ്ഞ് നോക്കി പേര് പറയാനാഞ്ഞ എന്നെ മറ്റാരോ തടഞ്ഞത് പോലെ,
ഒരു ചെറുപുഞ്ചിരി ഉത്തരമായി നൽകി ഒറ്റ നടത്തമായിരുന്നു പിന്നെ ...
ഇന്ന് 22 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.
പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല,
ഇനി കാണുമോയെന്നുമറിയില്ല,
എങ്കിലും വെറുതേ നോക്കാറുണ്ട് ആൾക്കൂട്ടത്തിനിടയിലൊക്കെ...
ചിലപ്പോൾ അവളും തിരയുന്നുണ്ടാവുമെന്നേയും ...

No comments:
Post a Comment